Sunday, July 3, 2011

ഈശോയേ നമ:!!!

ജിക്കുഭായിയെ നിങ്ങൾ അറിയുമോ എന്ന് എനിക്കറിയില്ല.  വർഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ്  ഒരു പുലിക്കുട്ടിയാണെങ്കിൽ അച്ചായൻ ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല ഹോസ്റ്റൽ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്സ്.

157 സെന്റിമീറ്ററിലാണ് തന്റെ ഉടൽ നീണ്ടു നിൽക്കുന്നത് എന്നതിനാൽ, എപ്പൊഴും തല അല്പം ഉയർത്തിപ്പിടിച്ചേ ജിക്കുഭായ് നടക്കാറുള്ളു. അച്ഛൻ ആർമിയിൽ ക്യാപ്റ്റനാണ്. പുലിയുടെ കുഞ്ഞ് പുലിയെങ്കിൽ ക്യാപ്റ്റന്റെ കുഞ്ഞ് ക്യാപ്റ്റൻ ആകണമല്ലോ. അതുകൊണ്ട് ജിക്കു ഭായ്, ക്യാപ്റ്റൻ ജിക്കു ഭായ് എന്നാണ് അറിയപ്പെട്ടിരുന്നത്.

അച്ചായൻ ക്ലീൻ ഷേവൻ, സുസ്മേരവദനൻ, കമിഴ്ന്നു വീണാൽ കാൽപ്പണം പൊക്കുന്നവൻ....... ഏതു പ്രതിസന്ധിഘട്ടത്തിലും ജന്മസിദ്ധമായ അതിജീവനശക്തി പുറത്തെടുക്കുന്നവൻ......സ്വന്തം അപ്പന്റെ റബർ വെട്ടുകാർക്കൊപ്പം കൂടി, കൂലിയിനത്തിൽ പോക്കറ്റ്മണി സമ്പാദിക്കുന്നവൻ......രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ ഗായകൻ......!

അച്ചായന്റെ ഫേയ്മസായ ചില പാട്ടുകളുണ്ട്.

“മലമൂട്ടിൽ നിന്നൊരു മാപ്പിളാ
മാലാഹാ പൊലൊരു പെമ്പിളാ
ഇളം കാറ്റടിച്ചനേരം അവർ
മുളങ്കാട്ടിൽ വച്ചു കണ്ടുമുട്ടി....”

ഇതാണൊന്ന്.

മറ്റൊന്ന് സ്ഥിരം കോളേജ് ടൂറുകളിലും, ക്യാമ്പുകളിലും പാടുന്ന പാട്ടാണ്.

“മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...
വാണീ ഗണപതീ കമലഹാസപത്നീ....
മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...”

അർത്ഥമൊന്നും ചോദിക്കരുത്. ഇതിൽക്കൂടുതൽ ഈ ഗാനസുമങ്ങളെക്കുറിച്ചു വർണിക്കാൻ അടിയന് ആവതില്ല!

“മേരാ മുർഗാ കോ ദേഖാ ക്യാ!?” എന്ന പുണ്യപുരാതനമായ ഹിന്ദി സിൽമാക്കഥയുടെ നിർമ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാൽ കോളേജ് മാഗസിനിൽ അതിയാൻ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളിൽ കണ്ടത്. അതോടെ അച്ചായൻ താരമായി!

കഥയെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും സംഗതി സത്യമായിരുന്നു. കോളേജ് മാഗസിൻ ഇപ്പോൾ സർക്കുലേഷനിൽ ഇല്ലാത്തതിനാൽ ആക്കഥ ഞാനിവിടെ രഹസ്യമായി കുറിക്കാം. ആർക്കും ഫോർവേഡ് ചെയ്യരുത് !

മെയ് മാസത്തിന്റെ മൂർധന്യത്തിൽ വേനൽ ജ്വലിക്കുമ്പോൾ ഹോസ്റ്റൽ അടയ്ക്കുന്നത് സ്ഥിരം പതിവാണ്. അങ്ങനെയൊരു വേനലവധിക്കാലത്താണ് ജിക്കു ഭായ് അച്ചായനെ ബോംബേയ്ക്കു ക്ഷണിച്ചത്.

ഓസിനു ടിക്കറ്റും, ശാപ്പാടും. അച്ചായൻ കമിഴ്ന്നുവീണു. ഭാണ്ഡവും മുറുക്കി ക്യാപ്റ്റനൊപ്പം വച്ചുപിടിച്ചു.

ഇരുവരും ബോംബേയിലെ ഫ്ലാറ്റിലെത്തി.അച്ചായൻ ആകെ അമ്പരപ്പിലായിരുന്നു. ഇത്രവലിയ ഫ്ലാറ്റിലാ ഇവർ താമസിക്കുന്നത് എന്ന് , ക്യാപ്റ്റന്റെ പുളുവടിശീലം കാരണം അതിയാൻ  വിശ്വസിച്ചിരുന്നില്ല!

ലിഫ്റ്റിനരികിൽ വച്ച് ഒരു സർദാർജിയെ കണ്ടുമുട്ടി.

“ഗ്രൌണ്ട് ഫ്ലോറിലെ താമസക്കാരനാണ്”  ജിക്കുഭായ് പറഞ്ഞു.

സർദാർജി മൊഴിഞ്ഞു “സത് ശ്രീ അകാൽ!”

“വാഹിഗുരുജി കാ ഖൽസാ, വാഹീഗുരുജി കി ഫത്തേ!! ” സർദാറിനെ ഇംപ്രസ് ചെയ്യിക്കാനും,അച്ചായനെ ഞെട്ടിക്കാനുമായി ക്യാപ്റ്റൻ ഒറ്റവെടി! സത്യം പറയണമല്ലോ, അച്ചായന്റെ വെടിതീർന്നു!

അതുകേട്ട് ഉച്ചത്തിൽ ചിരിച്ച് സർദാർ ജിക്കുഭായിയെ കെട്ടിപ്പിടിച്ചു. ഭീമാകാരന്റെ കുപ്പായക്കൂടാരത്തിൽ ജിക്കുഭായ് മുങ്ങിപ്പോയി. ഭാഗ്യവശാൽ ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ സർദാർ പിടിവിട്ടു. ആൾ വീണ്ടും പ്രത്യക്ഷനായി !

ഫ്ലാറ്റിലെത്തി. ഊഷ്മളമായസ്വീകരണം. ആദ്യദിവസം ഗംഭീരമായിരുന്നു. ജിക്കൂ’സ്  ഡാഡ് ക്യാപ്റ്റൻ ഗോപാൽജിയും, മോം   സാവിത്രി ജിയും നന്നായി സൽക്കരിച്ചു. പക്ഷേ മൊത്തം പച്ചക്കറി മയം. രണ്ടാം ദിവസം മുതൽ അച്ചായ് മ്ലാനവദനനായി. മൂന്നാം ദിനവും നാലാം ദിനവും പരവേശം കൂടി.ഒരു തുണ്ടു മീനോ, ഇറച്ചിയോ ഇല്ലാതെ എങ്ങനെ ചോറിറങ്ങും!?

അഞ്ചാം ദിനം രാത്രി അച്ചായൻ ആകുലകുമാരനായി വ്യാകുലമാതാവിനെ വിളിച്ചു മുട്ടിപ്പായി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു മയങ്ങിപ്പോയ ടിയാൻ ഉറക്കമുണർന്നത് ഒരു കോഴികൂവൽ കേട്ടാണ്.
പണ്ട് പള്ളിമേടയിലെ ഏതോ നാടകത്തിൽ “ആരവിടെ? ദാവീദിന്റെ കണ്ടത്തിലും കോഴിയോ!?” എന്ന് ,  ഡയലോഗ് കിട്ടാഞ്ഞ ഒരു വിഖ്യാത നടൻ, അരുളിച്ചെയ്തതു പോലെ അച്ചായനും ആക്രോശിച്ചു “ക്യാപ്റ്റന്റെ ഫ്ലാറ്റിലും കോഴിയോ!? നാശം പിടിക്കാൻ..... മനുഷ്യനെ ഉറങ്ങാനും  സമ്മതിക്കുകേലേ!?”

പുതപ്പു വലിച്ചു മൂടി പിന്നെയും ഉറങ്ങാൻ തുടങ്ങിയ അച്ചായന്റെ ഉള്ളിൽ ലഡു പൊട്ടിയത് പെട്ടെന്നായിരുന്നു.അടുത്തു കിടന്ന ജിക്കു ഭായിയെ തട്ടിവിളിച്ച് അച്ചായൻ കൂവി.

“കോഴി കൂവി! അതെ.... പൂവൻ കോഴി കൂവി .... ഡാ എണീക്കെടാ!”

“കോഴി കൂവി.... കൊടിമരം നാട്ടി.... കൊടി ഉയർത്തി.....”ജിക്കു ഭായ് മൂന്നാം ക്ലാസിലെ മലയാളം പാഠം ഉരുവിട്ടുകൊണ്ട് തിരിഞ്ഞു കിടന്നു. മെല്ലെ,  സഹപാഠിനിയായിരുന്ന താരാദേവി.കെ.കെ.യുടെ കൈ പിടിച്ച് സ്വപ്നസഞ്ചാരത്തിലെക്കു മടങ്ങി.

അച്ചായന് ഉറക്കം പൂർണമായും നഷ്ടപ്പെട്ടു. ഈ ഫ്ലാറ്റിൽ ഒരു കോഴിയുണ്ട്. ഒരു പൂവൻ കോഴി. താനിവിടെ പച്ചക്കറീം തിന്ന് ഓക്കാനിച്ചു നടക്കുമ്പോ അവനിവിടെ അങ്കവാലുയർത്തി വിഹരിക്കുകയായിരുന്നോ...!

അവനെ തട്ടണം!

നേരം എങ്ങനെയെങ്കിലും ഒന്നു പുലർന്നാൽ മതിയെന്നായി അച്ചായന്. വാച്ചിലാണെങ്കിൽ സമയം 4.10 എ.എം!

ക്യാപ്റ്റൻ ഫാമിലിയുടെ ഒഫീഷ്യൽ ഉറക്കമുണരൽ 6.30 ആക്കി നിജപ്പെടുത്തിയിട്ടുള്ളതാണ്. അതിന് ഒരു മിനിറ്റ് മുൻപോ, പിൻപോ ആരും പള്ളിക്കുറുപ്പുണരാൻ പാടുള്ളതല്ല എന്നതാണ് സുഗ്രീവാജ്ഞ. അതുകൊണ്ട്  കൂർക്കം വലിച്ചുറങ്ങുകയാണ് യുവരാജാ അംഗദൻ!  രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാലെ പള്ളിക്കുറുപ്പുണരൂ എന്നത് നിശ്ചയം. ഈ ലോകത്തുള്ള സകല പട്ടാളക്കുറുപ്പുമാരെയും പ്‌രാകി അച്ചായൻ നേരം വെളുപ്പിച്ചു. ആറരയായപ്പോൾ അവിടുന്നും ഇവിടുന്നും ഒക്കെ അലാം മുഴങ്ങി. കുറുപ്പന്മാർ ഉണർന്ന് പള്ളിക്കു പുറത്തു വന്നു.അച്ചായൻ കണ്ണും ചുവപ്പിച്ച് കതകു തുറന്നു നോക്കിയപ്പോൾ വാതിൽക്കൽ ക്യാപ്റ്റൻ സീനിയർ, കുളിച്ചു കുട്ടപ്പനായി നിൽക്കുന്നു!

അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു “ ജിക്കു ബേട്ടാ, ആജ്  തേരീ മമ്മീ കേ സാ‍ഥ് , മെ ഷിർഡി ജാ രഹാ ഹൂം.... കൽ ഷാം കോ വാപ്പസ് ആയേംഗേ.....”

“അച്ചനും അമ്മേം ഷിർഡി സായി ബാബേടേ അമ്പലത്തീ പോവാ..... നാളെ വൈകിട്ടേ വരൂ!” പരിഭ്രാന്തനായി ജിക്കുഭായ് പരിഭാഷപ്പെടുത്തി.

‘ഫസ്റ്റ് ഒബേയ്; ദെൻ ക്വെസ്റ്റ്യൻ’! അതാണ് ക്യാപ്റ്റൻ ജിയുടെ പോളിസി. അതുകൊണ്ട് പുത്രൻ ഒന്നും ചോദിച്ചില്ല. വായ് പൊത്തി നിന്നു.

ഷിർദ്ദി സായിബാബാ സന്നിധാനത്തുപോകണം എന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. ഫ്ലാറ്റ് നോക്കാൻ ആരുമില്ലാത്തതു കാരണം പോകാതിരിക്കുകയായിരുന്നത്രെ, ഇതുവരെ.
ഇപ്പോ വീടേൽ‌പ്പിച്ചുപോകാൻ ആളായി!

രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുക്ക് ചെയ്തുവച്ചാണ് അവർ പോകുന്നത്. ജിക്കുഭായ് മമ്മിജിയോട് ദീനമായി എതിർത്തുനോക്കി. നോ രക്ഷ. അവർ പുറപ്പെട്ടു.

എന്നാൽ, സായിബാബ എന്നു കേട്ടാൽ ‘പുജ്ഞ’മായിരുന്ന അച്ചായൻ ഈ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു!

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചിക്കൻ!

തേടിയ കാലേൽ വള്ളിചുറ്റി!

പൂവനെ കണ്ടുപിടിക്കുക. കയ്യിലുള്ള കാശുകൊടുത്തു വാങ്ങിക്കുക. അവനെ പൊരിക്കുക! അച്ചായന്റെ വായിൽ വെള്ളമൂറി.

“ഇമ്മീഡിയേറ്റ് ആക്ഷൻ റിക്വയേഡ്..... ഫാളിൻ ക്യാപ്റ്റൻ ജിക്കൂ!” അച്ചായ് അലറി.

അടുത്ത നിമിഷം ക്യാപ്റ്റൻ ഓൺ ഹിസ് ഹീൽസ്!

എന്നാൽ ജിക്കുഭായിയുടെ അന്വേഷണത്തിൽ തെളിഞ്ഞ വിവരങ്ങൾ ഒട്ടും ആശാവഹമായിരുന്നില്ല. ആദ്യദിവസം ലിഫ്റ്റിനരികിൽ കണ്ട സർദാർജിയുടെ പെറ്റാണത്രെ ആ‍ പൂവൻ. ആൺ മക്കളില്ലാത്ത അയാൾ അതിനെ പുത്രനു തുല്യം സ്നേഹിക്കുന്നു! വിൽക്കാൻ ഒരു സാധ്യതയുമില്ല. കുൽവന്ത് സിങ്ങ് എന്നാണ് സർദാർജിയുടെ പേര്.

“ഏതു കുല വന്ത സിങ്ങമായാലും ശരി, അവന്റെ പൂ‍വനെ എനിക്കു വേണം!” അച്ചായ:  ഉവാച.
“അതു നടക്കില്ല മോനേ”ജിക്കുഭായ് പറഞ്ഞു.

കീഴടങ്ങാൻ തയ്യാറായിരുന്നില്ല അച്ചായ്. ഒരാഴ്ചയായി കൊതിച്ചു വലഞ്ഞ് താനൊരു ‘മാംസദാഹി’യായി മാറിയിരിക്കുകയാണെന്നും, തന്നെ തടഞ്ഞാൽ ഫലം വിനാശകരമായിരിക്കുമെന്നും ആ മഹാൻ പ്രഖ്യാപിച്ചു.

അച്ചായന് കോഴി എന്നു വച്ചാൽ ജീവനാണ്. സ്വന്തം ജീവൻ കൊടുത്തും അവനെ സ്വന്തമാക്കും. പിന്നെ ഏമ്പക്കം പോകുന്നതു വരെ  ഒരു പരവേശമാണ്. അവൻ ദഹിച്ച് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാറിയാലേ, ഏമ്പക്കം വരൂ.....!

കുടുംബപരമായി മഹാത്മാഗാന്ധിയുടെ ആരാധകൻ ഒക്കെയാണെങ്കിലും സസ്യാഹാരപ്രേമം എന്ന വീക്‌നെസ് അദ്ദേഹത്തിനില്ല. അതിൽ പശ്ചാത്താപവുമില്ല.

ഇതൊന്നും വെറുതേ പറയുന്നതല്ല. വേദവാക്യമുണ്ട്. അതിനു സദൃശവാക്യവുമുണ്ട്. “കൊന്നാൽ പാപം തിന്നാൽ പോകും” എന്നതത്രെ ആ വാക്യം!

വേദം ഒക്കെ ഉദ്ധരിച്ചതോടെ, ജിക്കു ഭായ് പെട്ടു. അച്ചായ് അചഞ്ചൽ രഹാ. ഒടുവിൽ രണ്ടാളും കൂടി അപ്പാർട്ട്മെന്റ്റ് മുഴുവൻ ഒന്നു ചുറ്റിനടന്നു കണ്ടു.

രണ്ടു മലയാളത്താന്മാർ പമ്മിനടക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റിലെ ശിവശങ്കരമൂർത്തിയിൽ ചില സംശയങ്ങളുണർത്തിയെങ്കിലും ജിക്കു ഭായ് അതൊക്കെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു.  ഭയങ്കര മുരുകഭക്തനാ മൂർത്തി.

പളനിയിൽ മാത്രമല്ല മരുതമലയിലും താൻ പോയിട്ടുണ്ടെന്ന് ക്യാപ്റ്റൻ തട്ടിവിട്ടു.  തെളിവിനായി ഒരു പാട്ടും പാടി. “മറുതമലൈ മാമുനിയേ മുറുകയ്യാ......!” അതോടെ ആൾ വീണു.

കുലവന്ത സിംഹത്തിന്റെ മടയിലെത്തി. പുറമെ ആരുമില്ല്ല. തുറന്നു കിടന്ന വാതിലിലൂടെ പൂവൻ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു.  സിംഹം പുറത്തു പോയിരിക്കുകയാണ്. സിംഹി അകത്തെവിടെയോ ഉണ്ട്.

സംഗതികളുടെ കിടപ്പുവശവും, പൂവന്റെ നടപ്പുവശവും മനസ്സിലാക്കാൻ അച്ചായന് മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.

പൂവൻ പുറത്തുവരാൻ കാത്തു നിന്നു. അവൻ പുറത്തു വന്നതോടെ അച്ചായ് വാതിൽ അടച്ചു. പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മിനിമം ഒച്ചപ്പാടോടെ അവന്റെ കഴുത്ത് കൈപ്പിടിയിലാക്കി. ക്ലോക്ക്‌വൈസ് നാലു തിരി...... പൂവൻ സൈലന്റ്!

ജിക്കുഭായിയുടെ ഹൃദയം പടപടാ മിടിച്ചു. ആരെങ്കിലും കണ്ടാൽ അപ്പോ തീർന്നു, മാനം! എന്നാൽ ഒപ്പമുള്ള ‘മാംസദാഹി’യുണ്ടോ കുലുങ്ങുന്നു..... ഒറ്റ മിനിറ്റു കൊണ്ട് ലിഫ്റ്റിൽ കയറി. റൂമിലെത്തി. ക്യാപ്റ്റൻ ദീർഘനിശ്വാസം ഉതിർത്തു. ഒരു കുപ്പി വെള്ളം കുടിച്ചു.

പക്ഷേ അച്ചായൻ ആത്മാർത്ഥതയുള്ളവനായിരുന്നു. പപ്പും പൂടയും പറിച്ച് നിമിഷങ്ങൾക്കുള്ളിൽ പൂവനെ ഡ്രെസ് ചെയ്തു കുട്ടപ്പനാക്കി. ഒരു സർജന്റെ വൈദഗ്‌ധ്യത്തോടെ അവനുമേൽ കത്തി പായിച്ചു. കാലുകൾ രണ്ടും സർജറിക്കു വിധേയമാക്കി. നല്ല ഷെയ്പ്പിൽ മുറിച്ചെടുത്തു. അത് ഫ്രൈ ചെയ്യാൻ !      ബാക്കി വൃത്തിയായി നുറുക്കിയെടുത്തു. അത് കറി വയ്ക്കാൻ !

എന്നിട്ട് തൈരു കൊണ്ടു വരാൻ  ജിക്കുഭാ‍യിക്ക് ഓർഡർ കൊടുത്തു. കാലും,കഷണങ്ങളും തൈരിൽ കുഴച്ചു വച്ചു. പൂവൻ ആള് സീനിയറാ.... മുറ്റിയ ഇറച്ചി സോഫ്റ്റാക്കാൻ ഇതാ ടെക്ക്‌നിക്ക്.

“ഇനി നമുക്ക് പുറത്തുപോയി ചിക്കൻ മസാല വാങ്ങിവരാം!” അച്ചായ് ഉവാച. ഹോസ്റ്റൽ വാസത്തോടെ ചിക്കന്റെ രുചിയറിഞ്ഞ ജിക്കു ഭായിയുടെ കണ്ട്രോളും പോയി!

ഫ്ലാറ്റിൽ നിന്ന് രണ്ടാളും പറന്നിറങ്ങി, മസാലയുമായ് പറന്നെത്തി.

ജനലും വാതിലും, എന്തിന് വെന്റിലേഷൻ വരെ അടച്ചിടാൻ അച്ചായൻ ആവശ്യപ്പെട്ടു. ജിക്കു ഭായ്  ഫസ്റ്റ് ഒബെയ്‌ഡ് ആൻഡ് ദെൻ ക്വെസ്റ്റ്യൻഡ് “എന്തിനാ എല്ലാം അടച്ചിടുന്നേ?”

“മോനേ പുലിക്കുഞ്ഞേ, സിങ്ങന്മാരുടെ ഘ്രാണശക്തി നിനക്കറിയാമ്മേലാ..... ആ കുലവന്ത സിങ്ങം എങ്ങാനും ഇതു മണത്തറിഞ്ഞാ, നമ്മടെകാര്യം കട്ടപ്പൊക!”

അച്ചായൻ ആസ്വദിച്ച് പാചകം ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ മേശപ്പുറത്ത് കറിവേറേ, ഫ്രൈ വേറെ!

പഞ്ചാബി ചിക്കന്റെ രുചിയിൽ രണ്ടാളും മൂക്കു മുട്ടെ തിന്നു. മമ്മിജി ഉണ്ടാക്കി വച്ചുപോയ ചപ്പാത്തി മുഴുവൻ കാലി!

വൃത്തിയായി ഊറിയെടുത്ത എല്ലുകൾ മാത്രം ബാക്കി.

മുറി വൃത്തിയാക്കി, ഫാൻ ഓൺ ചെയ്ത് ജനൽ തുറന്നിട്ടു.

എന്നിട്ട് ഒരു കൂട് ചന്ദനത്തിരി കത്തിച്ചു വച്ച് ജനലും കതകും അടച്ചു.

ഓരോ ഏമ്പക്കം കൂടി വിട്ടതോടെ ‘പൂർണകുമ്പൻ’മാർക്ക് തൊട്ടടുത്ത ബീച്ചിൽ പോയാൽ എന്തെന്നായി.

“കൊന്നാൽ പാപം തിന്നാ‍ൽ പോമെടി മറിയേ...... അതു തിന്നാൽ പോമെടി മറിയേ.....” അച്ചായൻ പാടി.

“പാപം മറിച്ചിട്ടാൽ പമ്പാ.... സർവ പാപ നാശിനി പമ്പാ.....” ജിക്കു ഭായ് ഒരു ഭക്തിഗാനം പാടി!

അങ്ങനെ പാപം മറിച്ചിട്ട്   ബോംബെ മറൈൻ ഡ്രൈവിലെ പമ്പാതീരത്തെത്തി കാഴ്ചകൾ ഒക്കെകണ്ട് മടങ്ങിവരവേ ആണ്  സർദാർജിയുടെ വരവ്. വെടിച്ചില്ലു പോലെ തുളച്ചു കയറുന്ന ഒരു ചോദ്യവുമായി. “മേരാ മുർഗാ കോ ദേഖാ ക്യാ!!??”

കാര്യം, ഹിന്ദിയൊന്നും അറിയാമ്മേലാ എങ്കിലും അഞ്ചാറു ഭാഷകളിൽ കോഴിക്കു പറയുന്ന പേര് അച്ചായനറിയാം. പൂച്ചു പുറത്തായോ എന്നോർത്ത് അമ്പരന്നിരിക്കുകയായിരുന്ന ജിക്കുഭായിയെ ഞെട്ടിച്ചു കൊണ്ട് അച്ചായൻ പറഞ്ഞു.

“ആ..... ഞങ്ങക്കെങ്ങും അറിയാമ്മേല. ആ  ശിവശങ്കരമൂർത്തിയുടെ വീട്ടിലെങ്ങാനും തപ്പ്.  സദാ ‘മുർഗാ മുർഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!”

മലയാളത്തിലായതുകൊണ്ട്  ഒന്നും പിടികിട്ടാതെ നിന്നു സർദാർജി.

ജീവൻ തിരിച്ചു കിട്ടിയ ജിക്കു ഭായ് ഇടപെട്ടു.

“ഹമേ കുച്ഛ്  പതാ നഹി ജി...... പർ.... പർ......”

“ഹാ.... പർ... പർ... ബോലോ, സച്ച് സച്ച് ബോലോ...”

“ജീ... വോ.....  വോ....ഷിവ് ഷങ്കർ മൂർത്തി ഹേ നാ, ബാജൂവാലാ.... വോ ഹമേഷാ ‘മുർഗാ മുർഗാ’ ബോൽ കേ ഘൂം രഹാ ഥാ ഉധർ......    ബാക്കി കുച്ഛ് ഹമെ പതാ നഹി....!”

“സാലാ  മദ്രാസീ...!” കുലവന്തൻ മൂർത്തിയുടെ ഫ്ലാറ്റിലേക്ക് പാഞ്ഞു.

ചെന്നനേരം സ്വാമി സന്ധ്യാപൂജയുമൊക്കെ കഴിഞ്ഞ് ഇഷ്ടദൈവത്തെ സ്മരിച്ച് “മുറുഗാ മുറുഗാ” എന്നു ജപിച്ച് വരാന്തയിൽ ഉലാത്തുന്നു. കുടവയർ തടവി “മുറുഗാ മുറുഗാ” എന്നു മുറുമുറുക്കുന്ന സ്വാമിയെ ഒരു ക്ഷണമേ സിങ്ങൻ നോക്കിയുള്ളു. ഒറ്റ അലർച്ചയായിരുന്നു പിന്നെ.
“സാലേ! തൂ മേരാ മുർഗാ കൊ ഖാ ലിയാ??”

ഒന്നും പിടികിട്ടാതെ സ്വാമി വീണ്ടും “മുറുഗാ മുറുഗാ” എന്നു ജപിച്ചു.

ക്ഷണനേരത്തിനുള്ളിൽ കുലവന്തൻ അലറിയടുത്തു. അടിവയറ്റിൽ നാലു തൊഴിയും മർമ്മഭേദകമായ മറ്റൊരു ക്രിയയും. താഡന പൂജയും മണിയടിയും സിങ്ങൻ രണ്ടു മിനിറ്റിൽ പൂർത്തിയാക്കി.

ഇടിയും തൊഴിയുമെല്ലാം സ്വീകരിച്ച് മൂത്രമൊഴിക്കാൻ വിഷമിച്ച് മൂർത്തി വാ തുറന്നു.
“കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!”

ക്യാപ്റ്റൻ ആൻഡ് അച്ചായ് വിറച്ചു. തീറ്റയ്ക്കു ശേഷം മുറിതുറന്നപ്പോൾ കുക്കുടഗന്ധം തമിഴനു കിട്ടിക്കാണും !

"യുവർ ചിക്കൻ.... ദ മലയാളി ബായ്‌സ്..... കിൽ... കറി....." സ്വാമി പറഞ്ഞൊപ്പിച്ചു.

“സേർച്ച് ദ ഫ്ലാറ്റ്! ” രക്തവദനനായി സിംഹം അലറി.

മുറി തുറന്നപ്പോൾ ചന്ദനസുഗന്ധം. നിഷ്കളങ്കരായി നിന്ന അച്ചായ് ഔർ ഭായ് ബഹുത് ഖുഷ്.
പക്ഷേ മണത്തുനടന്ന സിംഹം ഒരു പ്ലാസ്റ്റിക് കവർ കണ്ടെടുത്തു. അതിനുള്ളിൽ എല്ലിൻ കഷണങ്ങൾ!

മളയാളത്താന്മാർ കുടുങ്ങി. സിംഹത്തിനു മുന്നിൽ പുലിക്കുട്ടിയ്ക്കും കടുവാക്കുട്ടിയ്ക്കും മുട്ടിടിച്ചു.
പുറത്തുപോകും വഴി വെയ്സ്റ്റ് കൊണ്ടുപോയിക്കളയാൻ നിറവയറന്മാർ മറന്നു പോയിരുന്നു!
ബഹളം കേട്ട് ചുറ്റുപാടുമുള്ള താമസക്കാർ തടിച്ചുകൂടി. മൊത്തത്തിൽ  ശിവസൈനികന്മാരുടെ ഒരു താവളമായിരുന്നു അത് !

സർദാർജിയുടെ നിരപരാധിയായ കോഴിയെ മോഷ്ടിച്ച് നിഷ്കരുണം കണ്ടിച്ച് കറിവച്ച മലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യമുയർന്നു. കേട്ടവർ കേട്ടവർ ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്തു വിരൽ വച്ചു. സംഗതി പന്തിയല്ലെന്ന് അച്ചായനു മനസ്സിലായി. പിന്നൊരു നിമിഷം പാഴാക്കിയില്ല.

വെട്ടിയിട്ട വാഴത്തടിപോലെ അച്ചായൻ സർദാർജിയുടെ കാൽക്കലേക്കൊരു വീഴ്ച!

“മാപ്പ് സർദാർജീ... മാപ്പ്....!”

അടുത്ത നിമിഷം ജിക്കുഭായിയുടെ തടിയും സിംഹത്തിന്റെ കാൽക്കൽ. കരച്ചിലോടു കരച്ചിൽ..... കണ്ണീർ പ്രവാഹം!

ആകെ വികാരഭരിതനായ സർദാർജി എന്തു ചെയ്യണം എന്നറിയാതെ നിന്നു.

സിക്കുകാരെ മുഴുവൻ അപമാനിച്ചു, ഈ മദ്രാസികൾ എന്നായി ചില സിക്കന്മാർ.

ഹിന്ദുധർമസംസ്ഥാപനാർത്ഥം അയൽക്കാരനായ ശിവസൈനികൻ ഇടപെട്ടു. (അച്ചായ് എന്ന നസ്രാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!)

നഷ്ടപരിഹാരമായി സർദാർജിക്ക് 200 രൂപ.

പാപപരിഹാരാർത്ഥം പ്രായശ്ചിത്തം ഷിവ് ജി കേ മന്ദിർ മേ പൂജാ.... സത് സംഗ്!

സിംഹത്തിന്റെ കാൽച്ചുവട്ടിൽ കിടന്ന്  മദ്രാസികൾ തലയാട്ടി. മറ്റെന്തു വഴി! അറുപിശുക്കൻ അച്ചായന്റെ പെട്ടിയിൽ ഭദ്രമായിരുന്ന ഇരുനൂറു രൂപ സ്വാഹാ!

“സീധാ ജാവോ ഷിവ് ജീ കാ മന്ദിർ! ”

അവിടെയെത്തി. പൂജാരിയില്ല. ശിവസൈനികൻ തന്നെ കാർമ്മികത്വം ഏറ്റെടുത്തു. കർപ്പൂരം കത്തിച്ചു. ആരതിയുഴിഞ്ഞു. സൈനികൻ മന്ത്രം ചൊല്ലി. ഏറ്റുചൊല്ലണം.

“ഈശായ നമ:
ജഗദീശായ നമ:
പരമേശായ നമ:
ഭുവനേശായ നമ:”

 അച്ചായന്റെ ചങ്കു പതറി. എന്തൊക്കെയായാലും താനൊരു സത്യകൃസ്ത്യാനിയല്ലേ...? ജപിച്ചില്ലേൽ ഇവന്മാർ വച്ചേക്കില്ല. ഈശോയേ, ഞാനെന്നാ ചെയ്യും! ഇവനു മുന്നിൽ തോൽക്കാൻ പാടുണ്ടോ?

“യേ സാലാ ചുപ് ക്യും? അബേ മന്ത്ര്‌ ബോൽ!” സൈനികൻ അലറി.

കുഴപ്പമുണ്ടാക്കല്ലേ എന്ന് ജിക്കുഭായ് കണ്ണുകളാൽ യാചിച്ചു.

അച്ചായൻ കണ്ണിറുക്കി.  അനന്തരം ഇമകളടച്ച് മന്ത്രിക്കാൻ തുടങ്ങി

ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

സംതൃപ്തനായ സൈനികൻ പോയി.

വലതുകാൽ വച്ച് ഫ്ലാറ്റിൽ കയറുമ്പോൾ അച്ചായൻ പറഞ്ഞു.

“ഈശോയെ വിട്ടൊരു കളിയില്ല മോനേ!”

ജിക്കു ഭായ്  അച്ചായ് തിരുവടികളുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്;  പേരുകൾ ശരി എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!